Your Title

2011, ഏപ്രിൽ 28, വ്യാഴാഴ്‌ച

മോഡിക്കൊപ്പം രാഘവനും പ്രതിക്കൂട്ടില്‍


മോഡിക്കൊപ്പം രാഘവനും പ്രതിക്കൂട്ടില്‍
ന്യൂദല്‍ഹി: ഗുജറാത്ത് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ നരേന്ദ്ര മോഡിക്കൊപ്പം പ്രതിക്കൂട്ടിലായത് ഗുജറാത്ത് കലാപം അന്വേഷിച്ച മലയാളിയായ ആര്‍.കെ രാഘവനും സംഘവും. രാഘവനുമായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്കുള്ള അവിഹിത ബന്ധത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്ന്  കോണ്‍ഗ്രസ് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം മറച്ചുവെച്ച വിവരങ്ങള്‍ സഞ്ജീവ് ഭട്ട് സത്യവാങ്മൂലമായി സമര്‍പ്പിച്ചത്്.
സുപ്രീം കോടതി അര്‍പ്പിച്ച വിശ്വാസത്തിന് വിരുദ്ധമായിരുന്നു എസ്.ഐ.ടിയുടെ പ്രവര്‍ത്തനമെന്ന് സഞ്ജീവ് ഭട്ട് വിശദീകരിച്ചിട്ടുണ്ട്. നിരവധി ഉദാഹരണങ്ങള്‍ അദ്ദേഹം സത്യവാങ്മൂലത്തില്‍ അക്കമിട്ടു നിരത്തുകയും ചെയ്തു. ഗുജറാത്ത് കലാപത്തില്‍ നരേന്ദ്രമോഡിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗുല്‍ബര്‍ഗ സൊസൈറ്റിയില്‍ 69 പേര്‍ക്കൊപ്പം കലാപകാരികള്‍ ചുട്ടുകൊന്ന കോണ്‍ഗ്രസ് എം.പി ഇഹ്‌സാന്‍ ജാഫരിയുടെ ഭാര്യ സാകിയ ജാഫരി ഹരജി  നല്‍കിയതിനെ തുടര്‍ന്നാണ് സുപ്രീം കോടതി രാഘവന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.
തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ അനുമാനങ്ങളും കണ്ടെത്തലുകളും തമ്മില്‍ യോജിപ്പില്ലെന്ന് നിരീക്ഷിച്ച സുപ്രീം കോടതി ഗുജറാത്ത് കലാപകേസില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ പങ്കിനെക്കുറിച്ച് വീണ്ടും അന്വേഷണം നടത്താമെന്ന് രാഘവനോട് നിര്‍ദേശിച്ചിരുന്നു. ജസ്റ്റിസുമാരായ ഡി.കെ ജയിന്‍, പി. സദാശിവം, ആഫ്താബ് ആലം എന്നിവരടങ്ങുന്ന ബെഞ്ചാണ്പ്രത്യേക അന്വേഷണ സംഘത്തലവന്‍ ആര്‍.കെ രാഘവന് ഈ നിര്‍ദേശം നല്‍കിയത്.
മോഡിക്കെതിരെ കൂടുതല്‍ അന്വേഷണം വേണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയ രാഘവന് തിരിച്ചടി നല്‍കുന്നതായിരുന്നു  മൂന്നംഗ ബെഞ്ചിന്റെ നിര്‍ദേശം. കലാപത്തില്‍ ഹിന്ദുത്വ തീവ്രവാദികള്‍ ചുട്ടുകൊന്ന കോണ്‍ഗ്രസ് എം.പി ഇഹ്‌സാന്‍ ജാഫരിയുടെ ഭാര്യ സാകിയ ജാഫരി നല്‍കിയ പരാതി പ്രഥമദൃഷ്ട്യാ ശരിയാണെന്ന് കണ്ടെത്തിയ ശേഷമാണ് മോഡിക്കെതിരെ കുടുതല്‍ അന്വേഷണം വേണ്ടെന്ന് രാഘവന്റെ റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്തത്. സുപ്രീം കോടതി തന്നിലര്‍പ്പിച്ച വിശ്വാസത്തോട് വഞ്ചന കാണിക്കുകയായിരുന്നു രാഘവനെന്ന് കുറ്റപ്പെടുത്തിയ കോണ്‍ഗ്രസ് അദ്ദേഹത്തിന് നരേന്ദ്രമോഡിയുമായുള്ള അവിഹിത ബന്ധത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്ന്  ആവശ്യപ്പെടുകയും ചെയ്തിരുന്നു.
അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളില്‍ വെള്ളം ചേര്‍ക്കുന്ന പണിയാണ് രാഘവന്‍ ചെയ്തതെന്നും ഗുരുതരമായ നിരവധി കുറ്റങ്ങള്‍ മോഡിക്ക് മേലുണ്ടായിട്ടും അതേക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണ്ടെന്ന് രാഘവന്‍ എഴുതിക്കൊടുത്തത് ഈ വിധേയത്വം കൊണ്ടാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
ആ ആരോപണത്തെ സാധൂകരിക്കുന്നതാണ് ഭട്ടിന്റെ സത്യവാങ്മൂലം.


0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More